വയനാട്ടിലെ ആദ്യ പാസ്‌പോര്‍ട്ട് ഓഫീസ് കല്പറ്റയിൽ തുടങ്ങി

പൊന്നാനിയിലും തവനൂരിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ്

വയനാട് ജില്ലയിലെ ആദ്യത്തെ പോസ്റ്റ്ഓഫീസ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രം കല്പറ്റയിൽ പ്രവര്‍ത്തനം തുടങ്ങി. കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസില്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥവ്യതിയാന വകുപ്പ് സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ് ഉദ്ഘാടനം ചെയ്തു.

പാസ്പോര്‍ട്ട് സേവനങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴിലെ പരിവര്‍ത്തനത്തിന്റെ മാതൃകയാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. പരമാവധി കവറേജും പൗര കേന്ദ്രീകൃത വിതരണവും ലക്ഷ്യമിട്ട് എല്ലാ ലോക്സഭ മണ്ഡലങ്ങളിലും പാസ്പോര്‍ട്ട് സേവ കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യം.  പൊന്നാനിയിലും തവനൂര്‍ സബ് പോസ്റ്റ് ഓഫീസിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

വിദേശകാര്യ മന്ത്രാലയവും ഭാരതീയ തപാല്‍ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിലൂടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ വേഗത്തിലും സുഗമമായും ജനങ്ങളിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്.

രാജ്യത്ത് 491 പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചത് 447 മത് കേന്ദ്രമാണ്. കോഴിക്കോട് മേഖല പാസ്‌പോര്‍ട്ട് ഓഫീസിന് കീഴിലെ രണ്ടാമത്തെ സേവ കേന്ദ്രമാണ് കല്‍പ്പറ്റയില്‍ നിലവില്‍ വന്നത്.

പാസ്‌പോര്‍ട്ട് സേവ കേന്ദ്രം മുഖേന  പ്രതിദിനം 50 അപേക്ഷകര്‍ക്ക് സേവനം ഉറപ്പാക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 120 അപേക്ഷകള്‍ വരെ ലഭ്യമാക്കും. പാസ്പോര്‍ട്ട് സേവ പോര്‍ട്ടലായ www.passportindia.gov.in ലോ, മൊബൈല്‍ ആപ്പ് മുഖേനയോ അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാം.

കല്‍പ്പറ്റയില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍  വിശിഷ്ടാതിഥിയായി. എം.എല്‍.എമാരായ ടി.സിദ്ദീഖ്, ഐ. സി.ബാലകൃഷ്ണന്‍, പി.കെ. ബഷീര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍  ടി.ജെ. ഐസക്, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.ജെ. ശ്രീനിവാസ, ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജെ.ടി.വെങ്കിടേശ്വര്‍ലു, റീജൃണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ. അരുണ്‍ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *