ഗുരുവായൂരിൽ വിപുലീകരിച്ച വരിപന്തൽ സമർപ്പിച്ചു
ഗുരുവായൂർ ക്ഷേത്രത്തിൽ വാർഷിക വഴിപാടായി വിപുലീകരിച്ച വരിപന്തലിൻ്റെയും അനുബന്ധ നിർമ്മാണ പദ്ധതികളുടെയും സമർപ്പണം നടന്നു. തമിഴ്നാട് കുംഭകോണം ശ്രീഗുരുവായൂരപ്പൻ ഭക്ത സേവാ സംഘം ട്രസ്റ്റാണ് ഇത് നിർമ്മിച്ചത്.
കിഴക്കേ നടയിൽ നിന്ന് വൈജയന്തി കെട്ടിടം വരെ നീട്ടിയ പന്തൽ, മൂലയൂട്ടൽ കേന്ദ്രം, ദേവസ്വം പുസ്തകശാലയുടെ നവീകരിച്ച പന്തൽ, കിഴക്കേ നടയുടെ വടക്ക് ഭാഗത്ത് സ്ഥാപിച്ച ഇരിപ്പിട സൗകര്യമുള്ള വരി പന്തൽ, പുതിയ നിർമാണ സ്ഥലത്തെ ഗ്രാനൈറ്റ് വിരിച്ചതറ എന്നീ പ്രവൃത്തികളുടെ സമർപ്പണമാണ് നടന്നത്.
കിഴക്കേ നട വരിപന്തലിന് സമീപം പുർത്തീകരിച്ച നിർമ്മാണ പദ്ധതികളുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി. നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
നാൽപ്പത് ലക്ഷം രൂപ ചെലവിട്ടാണ് ട്രസ്റ്റ് ഈ നിർമ്മാണ പദ്ധതികൾ നടത്തിയത്. ട്രസ്റ്റ് പ്രസിഡൻ്റ് മണിരവി ചന്തിരൻ കുംഭകോണം, രംഗമണി രാമു കുംഭകോണം എന്നിവരെ ദേവസ്വംചെയർമാൻ ഡോ.വി.കെ വിജയൻ പൊന്നാടയണിയിച്ച് ആദരിച്ചു. 1991 മുതൽ എല്ലാ വർഷവും ഓഗസ്റ്റ് എട്ടിന് ഗുരുവായൂരപ്പന് ലക്ഷങ്ങളുടെ വഴിപാട് നടത്തുന്നവരാണ് ശ്രീഗുരുവായൂരപ്പ ഭക്ത സേവാ സംഘം.
ചടങ്ങിൽ ട്രസ്റ്റ് പ്രവർത്തകർക്കൊപ്പം ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ, ദേവസ്വം ചീഫ് എൻജിനീയർ രാജൻ.എം.വി, എക്സിക്യൂട്ടിവ് എൻജിനീയർ അശോക് കുമാർ.എം.കെ, അസി.എക്സി. എൻജിനീയർ സാബു.വി.ബി. അസി.എൻജീനിയർ നാരായണൻ ഉണ്ണി, ക്ഷേത്രം അസി.മാനേജർ പ്രദീപ് എന്നിവരും പങ്കെടുത്തു.