ഭക്തിയുടെ നിറവിൽ ഗുരുവായൂരിൽ ഇല്ലംനിറ

കാർഷിക സമൃദ്ധിയുടെ ഐതിഹ്യപ്പെരുമയുമായി ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തി സാന്ദ്രമായി. ബുധനാഴ്ച്ച രാവിലെ 9.18 മുതൽ 11.18 വരെയുള്ള മുഹൂർത്തിലായിരുന്നു ചടങ്ങ്.

പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ ബുധനാഴ്ച രാവിലെ കിഴക്കേ ഗോപുരവാതിൽക്കൽ നാക്കിലയിൽ

സമർപ്പിച്ചു. കീഴ്ശാന്തി നമ്പൂതിരിമാർ പന്തീരടി പൂജ കഴിഞ്ഞ് നട തുറന്ന ശേഷം കതിരുകൾ തലയിലേറ്റി എഴുന്നള്ളിച്ച് ക്ഷേത്രം നമസ്ക്കാര മണ്ഡപത്തിൽ എത്തിച്ചു.

ശുഭ മുഹൂർത്തത്തിൽ ക്ഷേത്രം മേൽശാന്തി ടി.എം.കൃഷ്ണചന്ദ്രൻ നമ്പൂതിരി പൂജിച്ച കതിർക്കറ്റകൾ ഗുരുവായൂരപ്പന് സമർപ്പിച്ചു.  കതിരുകൾ പിന്നീട് ഭക്തർക്ക് പ്രസാദമായി നൽകി. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, മുൻ എം.പി.ചെങ്ങറ സുരേന്ദ്രൻ അഡ്വ.കെ.വി.മോഹന കൃഷ്ണൻ, കെ.ആർ.ഗോപിനാഥ്, 

മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുത്തരി ആഘോഷം സപ്തംബർ മൂന്നിനാണ്. രാവിലെ 7.48 മുതൽ 9.09 വരെയുള്ള മുഹൂർത്തത്തിലാണ് തൃപ്പുത്തരി.

Content highlights: Guruvayur-temple-illam-nira