ഗുരുവായൂരപ്പനെ തൊഴുത് കദളിപ്പഴം സമർപ്പിച്ച് സുരേഷ് ഗോപി

കേന്ദ്ര സഹമന്ത്രിയായ ശേഷം ആദ്യമായി ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് സ്നേഹോഷ്മള സ്വീകരണം. കണ്ണൻ്റെ സോപാനത്തിൽ നറുനെയ്യും കദളിപ്പഴവും സമർപ്പിച്ച് അദ്ദേഹം കാണിക്കയർപ്പിച്ചു. സുരേഷ് ഗോപിക്ക് ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സ്വീകരണം നൽകിയത്.

ദേവസ്വം അതിഥി മന്ദിരമായ ശ്രീവൽസത്തിൽ കാറിൽ വന്നിറങ്ങിയ  മന്ത്രിയെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡി.എ കെ.എസ്.മായാദേവി എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ  സ്വീകരിച്ചു. ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.


ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം അല്പ നേരം വിശ്രമിച്ച ശേഷം വൈകിട്ട് അഞ്ചരയോടെ ക്ഷേത്ര ദർശനത്തിനായി മന്ത്രി എത്തി. തെക്കേ നടയിലുണ്ടായിരുന്ന ഭക്തരെ അദ്ദേഹം അഭിവാദ്യം ചെയ്തു. കിഴക്കേ നടയിലെ ഗണപതി അമ്പലത്തിൽ എത്തി തൊഴുത് നാളികേരമുടച്ചു. തുടർന്നായിരുന്നു  ഗുരുവായൂരപ്പനെ തൊഴാനെത്തിയത്.

ഗോപുര കവാടത്തിൽ ക്ഷേത്രം ഡി.എ. പ്രമോദ് കളരിക്കൽ, അസി.മാനേജർ രാമകൃഷ്ണൻ എന്നിവർ കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്ത ശേഷം കൊടിമരച്ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുതു. നാലമ്പലത്തിൽ കയറി ഇഷ്ടദേവനെ കൺനിറയെ കണ്ടു. നറു നെയ്യും കദളിക്കുലയും സമർപ്പിച്ച് കാണിക്കയിട്ട് ദർശന സായൂജ്യം നേടി.

40 മിനിട്ടോളം ക്ഷേത്രത്തിൽ ചെലവഴിച്ച കേന്ദ്ര മന്ത്രി വൈകീട്ട്‌
ആറേകാലോടെയാണ് ദർശനം പൂർത്തിയാക്കി ഇറങ്ങിയത്. ഗോപുര കവാടത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് എന്നിവരെ കണ്ട് യാത്ര പറഞ്ഞായിരുന്നു കേന്ദ്ര മന്ത്രിയുടെ മടക്കം.

ഉപഹാരമായി നിലവിളക്കും ചുമർചിത്രവും

ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് ഗുരുവായൂർ ദേവസ്വം വരവേല്പ് നൽകി. ദേവസ്വത്തിൻ്റെ ഉപഹാരമായി  ശ്രീകൃഷ്ണൻ്റെ ചുമർചിത്രവും നിലവിളക്കും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ അദ്ദേഹത്തിന്  സമ്മാനിച്ചു. ഭക്തപ്രിയ ആദ്ധ്യാത്മിക മാസികയുടെ പുതിയ ലക്കവും കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *