ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ തുടങ്ങി
ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിന്റെ മൂന്നാമത് എഡിഷൻ ടൂറിസംപൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വിശിഷ്ടാതിഥികളായ സംവിധായകൻ മണിരത്നം, സിനിമാതാരം മനീഷ കൊയ്രാള, ഛായാഗ്രാഹകൻ രാജീവ് മേനോൻ എന്നിവർക്കൊപ്പം ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡിസംബർ 31 വരെ ബേക്കൽ ബീച്ച് പാർക്കിലാണ് ഫെസ്റ്റിവൽ.
കേരളത്തിലെ പഴയതും പുതിയതുമായ സിനിമ ലൊക്കേഷനുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി ഉയർത്തികൊണ്ടുവരുന്നതിന് സിനിമ – ടൂറിസം പദ്ധതിക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സിനിമ ടൂറിസം എന്ന ആശയം 2023 ൽ തന്നെ മണിരത്നത്തെ അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് രണ്ട് വർഷങ്ങൾക്കിപ്പുറം ബേക്കലിലേക്ക് അദ്ദേഹം തന്റെ അണിയറ പ്രവർത്തകർക്കൊപ്പം എത്തുന്നത്.
1995ൽ പുറത്തിറങ്ങിയ ബോംബെ എന്ന ചലച്ചിത്രം സാമൂഹിക ഐക്യത്തിന്റെയും മത സഹോദര്യത്തിന്റെയും പ്രാധാന്യം കൂടി വിളിച്ചോതുന്ന സിനിമയാണ്. ഈ ഒരു വിഖ്യാത ചലച്ചിത്ര സംഗമം കേരളത്തിലെയും ബേക്കലിലെയും ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.
ബോംബെ സിനിമയുടെ മുപ്പതാം വാർഷികം, ബി.ആർ.ഡി.സി യുടെ മുപ്പതാം വാർഷികാഘോഷം ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിന്റെ ആരംഭം എന്നീ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബേക്കൽ കോട്ടയിൽ ചിത്രീകരണം നടത്തിയ ബോംബെ സിനിമയുടെ സംവിധായകൻ മണിരത്നം, നായിക മനീഷകൊയ്രാള,ഛായാഗ്രാഹകൻ രാജീവ് മേനോൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. മന്ത്രി വിശിഷ്ടാതിഥികൾക്ക് ഉപഹാരം നൽകി
ബോംബെ’യിലെ പ്രശസ്തമായ ‘ഉയിരേ’ ഗാനത്തിന്റെ രംഗങ്ങൾ ചിത്രീകരിച്ച ബേക്കൽ കോട്ടയെ വീണ്ടും സിനിമാ പ്രേക്ഷകർക്കിടയിൽ പരിചയപ്പെടുത്തുന്നതിനോടൊപ്പം, പ്രദേശത്തെ സിനിമ–ടൂറിസം സാധ്യതകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ ബി.ആർ.ഡി.സിയുടെ പ്രവർത്തകരെ ആദരിച്ചു. എം.എൽ.എമാരായ എം. രാജാഗോപാലൻ, ഇ. ചന്ദ്രശേഖരൻ,എൻ. എ നെല്ലിക്കുന്ന്, മുൻ എം എൽ എ. കെ.വി കുഞ്ഞിരാമൻ, മുൻ എം പി. പി കരുണാകരൻ, ഹക്കിം കുന്നിൽ,കെ.ഇ.എ. ബക്കർ, ഹമീദ് ഹാജി എന്നിവർ സംസാരിച്ചു.
ജില്ലാ കളക്ടർ കെ .ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡി, ജനറൽ കൺവീനർ ബേബി ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സി എച്ച് കുഞ്ഞമ്പു എം എൽ എ അധ്യക്ഷനായി. കേരള ടൂറിസം മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ സ്വാഗതവും ബേക്കൽ റിസോർട്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പി ഷിജിൻ നന്ദിയും പറഞ്ഞു.




















