സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം-മന്ത്രി

സ്‌കൂൾ കുട്ടികളുടേയും കെട്ടിടങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ജൂൺ രണ്ടിന് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂൾ പരിസര ശുചീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിവരുന്നതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമെ
ക്ലാസുകൾ നടത്താൻ കഴിയു. സുരക്ഷ മുൻനിർത്തി സ്‌കൂൾ പരിസരം വൃത്തിയാക്കേണ്ടതും അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുമാണ്.

അധ്യയനവർഷാരംഭം മുതൽ കുട്ടികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകേണ്ടതുണ്ട്. കുട്ടികൾ സഞ്ചരിക്കുമ്പോൾ ഉണ്ടാവേണ്ട യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങൾ, പൊതുവാഹനങ്ങൾ, സ്‌കൂൾ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തി പാലിക്കേണ്ട മുൻകരുതലുകൾ ഇതെല്ലാം സ്‌കൂൾ തലത്തിൽ അവലോകനം നടത്തി വേണ്ടത്ര സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി പറഞ്ഞു.

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളും പരിസരവും നന്നായി വൃത്തിയാക്കണം. സ്‌കൂൾ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങൾ തുടങ്ങിയവ നിർബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്. ഉപയോഗശേഷം സൂക്ഷിച്ചിരിക്കുന്ന ധാന്യങ്ങൾ, മറ്റ് കാലാവധി കഴിഞ്ഞ ഭക്ഷണ വസ്തുക്കൾ ഉൾപ്പെടെ ഉപയോഗിക്കുന്നില്ലെന്ന് പ്രധാന അദ്ധ്യാപകൻ ഉറപ്പുവരുത്തേണ്ടതാണ്.

യാത്രാസുരക്ഷ സ്‌കൂൾ ബസ്സുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്‌നസ് തുടങ്ങിയവ സംബന്ധിച്ച് മോട്ടോർവാഹന വകുപ്പ് നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കണം. കൂടാതെ ഓട്ടോ, ടാക്‌സി, വാൻ, പ്രൈവറ്റ് ബസ് എന്നിവയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള യാത്ര ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ അസോസിയേഷനുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.

ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

പ്ലസ് വൺ പ്രവേശനം നടപടിക്രമങ്ങൾ ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പണം ഈ മാസം 20 ന് 5 മണി വരെ നടത്താം. ഇതുവരെ പതിമൂവായിരം അപേക്ഷകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കാന്റിഡേറ്റ് ലോഗിൻ സൃഷ്ടിക്കുകയും നാലായിരത്തി അഞ്ഞൂറ് പേർ അപേക്ഷ സമർപ്പണം പൂർത്തീകരിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *