എസ്.എസ്.എൽ.സി. ഫല പ്രഖ്യാപനം മെയ് 9 ന്
എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ്9 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തിയായി.
എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ 2025 മാർച്ച് മൂന്നിന് ആരംഭിച്ച് മാർച്ച് 26 നാണ് അവസാനിച്ചത്. സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ (ആൺകുട്ടികൾ 2,17,696. പെൺകുട്ടികൾ 2,09,325) റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി.
സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയ്ഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും, അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഓൾഡ് സ്‌കീമിൽ 8 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
ടി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 വിദ്യാർത്ഥികൾ (ആൺകുട്ടികൾ 2,815. പെൺകുട്ടികൾ 242) പരീക്ഷ എഴുതി. എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്.
ആർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളിൽ അറുപത്തിയഞ്ച് വിദ്യാർത്ഥികളും. എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാർത്ഥികളും റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രത്തിൽ 12 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയതെന്ന് മന്ത്രി അറിയിച്ചു.