പ്രൊഫഷണലുകളുടെ നിർദേശങ്ങളിൽ നടപടികൾ സ്വീകരിക്കും- മുഖ്യമന്ത്രി
വിവിധ ശാസ്ത്ര, സാങ്കേതിക മേഖലകളിലെ പ്രൊഫഷണലുകൾ നിർദ്ദേശിച്ച ആശയങ്ങളിൽ നയ രൂപീകരണമടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന പ്രൊഫഷണലുകളുമായുള്ള സംവാദ പരിപാടിയായ പ്രൊഫഷണൽ കണക്ട് 2025ൽ പ്രതിനിധികളുടെ നിർദേശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
സ്റ്റാർട്ടപ്പ് രംഗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച പ്രകടനമാണ് കേരളം നടത്തുന്നത്. ഈ രംഗത്ത് വ്യവസായ ലോകത്തു നിന്നുള്ള മെന്റർമാരുടെ സേവനം കാര്യക്ഷമമാക്കണമെന്ന പ്രതിനിധിയുടെ
നിർദേശം സർക്കാർ സ്വാഗതം ചെയ്യുന്നു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വ്യക്തികളുമായും സ്ഥാപനങ്ങളുമായും സഹകരിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
വിദ്യാർഥികൾക്ക് പഠനത്തിന് ശേഷമുള്ള ഇന്റേൺഷിപ്പ് നൽകുന്നതിന് വിവിധ സ്ഥാപനങ്ങളുമായി നിലവിലുള്ള സഹകരണം വിപുലമാക്കും. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ വെഞ്ച്വർ ക്യാപിറ്റൽ ആകർഷിക്കാൻ സംസ്ഥാനത്തിന് കഴിയേണ്ടതുണ്ട്. ജൈവ വൈവിധ്യം ഉപയോഗിച്ചുള്ള വ്യവസായം, ഔഷധ നിർമാണ മേഖലയിലെ സാധ്യതകൾ, കാർഷിക, ഭക്ഷ്യ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണം തുടങ്ങിയ മേഖലകളിൽ സംസ്ഥാന സർക്കാർ നല്ല ശ്രദ്ധ നൽകുന്നുണ്ട്.
നൂതനവും നവീനവുമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതൽ മികച്ച മുന്നേറ്റം നടത്താൻ കഴിയണം. ട്രാൻസ്ലേഷൻ റിസർച്ച് ലാബുകൾക്ക് കേരളത്തിൽ തുടക്കമായി. അന്തർദേശീയ നിലവാരത്തിൽ പ്രത്യേക കേന്ദ്രം എന്ന നിർദേശം സംസ്ഥാന സർക്കാർ പരിഗണിക്കും.
പൊതു ചർച്ചയിലൂടെ സ്‌കൂൾ സമയം ക്രമീകരിക്കുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്. എല്ലാ ഗവൺമെന്റ് മെഡിക്കൽ കോളേജുകളും മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്. വ്യവസായ മേഖലയുമായി സഹകരിച്ചു കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ കോഴ്‌സുകൾ, തൊഴിൽ പരിശീലനം എന്നിവ ആരംഭിച്ചു കഴിഞ്ഞു.
സയൻസ് പാർക്ക് നിർമാണ പൂർത്തീകരണത്തിന് ശേഷം പൊതുസ്വകാര്യ പങ്കാളിത്തം അടക്കമുള്ള മോഡലുകളിൽ ഏത് വേണമെന്ന് ചർച്ച ചെയ്തു തീരുമാനിക്കാവുന്നതാണ്. സഹകരണ മേഖലയുമായി നബാർഡ് മുന്നോട്ടുവച്ച നിർദേശങ്ങളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീർ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി.കെ. രാമചന്ദ്രൻ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ.എ. സാബു എന്നിവർ സംസാരിച്ചു