മാളിൽ എം.എ യൂസഫലിയുടെ ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്

കൊടുങ്ങല്ലൂരിലെ സെന്റ്രോ മാളിൽ പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ ചിത്രം തീർത്ത് കലാകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ്‌. മാളിലെ വിവിധ കടകളിൽനിന്നെടുത്ത  സാധനങ്ങൾ കൊണ്ടാണ് സുരേഷ്‌ യൂസഫലിയുടെ ചിത്രം തീര്‍ത്തത്. പല രാജ്യങ്ങളിലും മാളുകളുള്ള യൂസഫലിക്ക് ആദരമായിട്ടാണ് സെന്റ്രോ മാളിൽ ഇത്തരമൊരു കലാസൃഷ്ടി ഒരുക്കിയതെന്ന് സുരേഷ് പറഞ്ഞു.

തറയില്‍ നിന്ന് പന്ത്രണ്ടടി ഉയരത്തിലും ഇരുപത്തഞ്ചടി നീളത്തിലുമാണ് ത്രിമാന ആകൃതിയില്‍ ചിത്രമുണ്ടാക്കിയത്. തുണിത്തരങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, ബാഗ്, ചെരുപ്പ് അലങ്കാര വസ്തുക്കള്‍ എന്നിവയാണ്‌ 

ഇതിനായി ഉപയോഗിച്ചത്. ഒറ്റനോട്ടത്തില്‍ കുറെ സാധനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി അടുക്കി വെച്ചപോലെ തോന്നുമെങ്കിലും ഒരു കോണില്‍ നിന്ന് നോക്കുമ്പോഴാണ് ചിത്രം തെളിയുക. ഇന്‍സ്റ്റാലേഷന്‍ ഇല്ല്യൂഷന്‍ വര്‍ക്കുകള്‍ക്കുള്ള പ്രത്യേകതയാണിത്.

നേരത്തെ സ്പോട്സ് ഉപകരണങ്ങൾ കൊണ്ട് മെസ്സിയുടെ ചിത്രവും സുരേഷ് ഇങ്ങനെയാണ് രൂപപ്പെടുത്തിയെടുത്തത്.


സുരേഷിന്റെ നൂറ് മീഡിയങ്ങൾ കൊണ്ട് ചിത്രവും ശില്പവുമുണ്ടാക്കാനുള്ള ദൗത്യത്തിലെ എഴുപത്തിനാലാമത്തെ കലാസൃഷ്ടിയാണിത്. യൂസഫലിയുടെ ചിത്രമൊരുക്കാൻ ഒരു രാത്രി മുഴുവൻ വേണ്ടി വന്നു. പന്ത്രണ്ട് മണിക്കൂറിലധികം സമയമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. ഡാവിഞ്ചി സുരേഷിനൊപ്പം മാളുടമ ബഷീറും, മാൾ അഡ്മിൻ ഷമീറും കൂടാതെ ക്യാമാറാമെന്‍ 

സിംബാദ്, ഫെബി, റിയാസ്, പ്രദീപ്‌, അലു തുടങ്ങിയവരും സഹായത്തിനുണ്ടായിരുന്നു.
സെപ്റ്റംബർ 10 വരെ മാളിലെ ഉപഭോക്താക്കൾക്ക് കാണാനായി ചിത്രം നിലനിര്‍ത്തുമെന്ന് മാള്‍ ഉടമ ബഷീർ ഞാറക്കാട്ടിൽ പറഞ്ഞു.