വാട്ടർ കളറിൽ പ്രകൃതിയെ ആവാഹിച്ച് വാണിദാസ് 

jordays desk

വീട്ടിനടുത്തുകൂടി ഒഴുകുന്ന ഒരു പുഴയുടെ ദൃശ്യം, നഗരത്തിലെ പഴയൊരു തെരുവ്, ഒരു ക്ഷേത്രപരിസരം… ഇതെല്ലാം നിങ്ങൾക്കും ഭംഗിയായി വാട്ടർ കളറിൽ പകർത്താം – പറയുന്നത് വാണിദാസ് മങ്കത്തിൽ. ജലച്ചായത്തിൽ മായാജാലങ്ങൾ കാട്ടുന്ന ചിത്രകാരൻ. ജോലിയിൽ നിന്ന് വിരമിച്ച് അടുത്ത കാലത്ത് മുഴുവൻ സമയ ചിത്രരചനയിലേക്ക് തിരിഞ്ഞ വാണിദാസ് കാസർകോട് ജില്ലയിലെ

നീലേശ്വരം സ്വദേശിയാണ്. ഇപ്പോൾ ബാംഗ്ലൂരിൽ താമസിക്കുന്നു. ചിത്രരചന പരിശീലിച്ചിട്ടില്ലാത്ത വാണിദാസ്  യുട്യൂബിലൂടെയാണ് ഈ വിദ്യ വശത്താക്കിയത്. ചെറുപ്പത്തിലൊന്നും അധികം വരച്ചിട്ടില്ല. പേപ്പറിൻ്റെ ഉപരിതലം വെള്ളം കൊണ്ട് നനച്ച് വർണ്ണങ്ങൾ നൽകി ചിത്രരചന നടത്തുന്ന വാഷ് ശൈലിയാണ് വാണിദാസിന് ഇഷ്ടം. ഇത്തരം ചിത്രം വരയ്ക്കാൻ അര മണിക്കൂർ മതിയാകും. നല്ലൊരു പ്രകൃതി ദൃശ്യം

നോക്കി വരക്കുകയോ ഫോട്ടോയെടുത്ത് നോക്കി വരക്കുകയോ ചെയ്യാം. കട്ടി കുറഞ്ഞതും കൂടിയതുമായ ഹാൻ്റ് മെയ്ഡ്  പേപ്പർ വിപണിയിൽ കിട്ടും. ചിത്രകാരന്മാർ ഉപയോഗിക്കുന്ന ഗുണമേന്മയുള്ള വാട്ടർ കളർ വേണം വാങ്ങാൻ. ഒരു ചെറിയ കുത്തിടാൻ പറ്റുന്ന ബ്രഷ് മുതൽ വീതിയുള്ള ബ്രഷ് വരെ വിപണിയിൽ കിട്ടും. കളർ മിക്സ് ചെയ്ത് എടുക്കാനുള്ള പാലറ്റും വാങ്ങാൻ കിട്ടും. ഇത്രയും കരുതിയാൽ ചിത്രം വരയ്ക്കാൻ തുടങ്ങാം.

പ്രകൃതി ദൃശ്യത്തിൻ്റെ ഏകദേശ രൂപം കടലാസിൽ പെൻസിൽ കൊണ്ട് വരയ്ക്കണം. പിന്നീട് വെള്ളത്തിൽ മുക്കിയ ബ്രഷ് ഉപയോഗിച്ച് ഹാൻ്റ് മെയ്ഡ് ഷീറ്റ്  നനച്ചു കൊടുക്കണം. ആകാശം വരയ്ക്കാനായി നീലകളർ ചെറുതായി നൽകണം. ഈ കളർ മെല്ലെ ചാലിച്ച് ആകാശനീല ഉണ്ടാക്കാം. പിന്നീട് പെൻസിൽ വരയ്ക്കു മീതെ മറ്റു നിറങ്ങൾ നൽകാം. ഒന്നിച്ച് കളർ നൽകാതെ പടിപടിയായി

കളർ ചാലിച്ച് വേണം ചിത്രം പൂർത്തിയാക്കാൻ. ലൈറ്റ് ആൻ്റ് ഷെയിഡും ദൂരക്കാഴ്ചയുടെ മികവുമാണ് വാഷ് ശൈലിയിൽ ചിത്രത്തിന് ഭംഗി നൽകുന്നത്. ഒരു കെട്ടിടത്തിൻ്റെ നിഴൽ എങ്ങിനെയായിരിക്കണമെന്നത് പ്രത്യേകം ശ്രദ്ധിക്കണം – വാണിദാസ് പറയുന്നു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ മങ്കത്തിൽ രാധയുടെയും വി.എം.

കുഞ്ഞികൃഷ്ണൻ നായരുടെയും മകനാണ്. വെള്ളിക്കോത്ത് മഹാകവി
പി.സ്മാരക ഗവ. ഹയർ സെക്കൻ്ററി സ്കൂളിലും കാഞ്ഞങ്ങാട് നെഹറു ആർട്സ് ആൻ്റ് സയൻസ് കോളേജിലുമായിരുന്നു പഠനം. പിന്നീട് 1985-ൽ എയർഫോഴ്സിൽ എയർമാനായി ചേർന്നു. അവിടെ ടെലികമ്മ്യുണിക്കേഷൻ വിഭാഗത്തിലായിരുന്നു. 2005 ൽ വിരമിച്ച

ശേഷം പത്തു വർഷം ബാംഗ്ലൂരിൽ സോഫ്റ്റ് വേർ ആർക്കിടെക്റ്റായി പ്രവർത്തിച്ചു. പിന്നീട് ജോലി രാജിവെച്ച് ചിത്ര രചനയിലേക്ക് തിരിഞ്ഞു. ബാംഗ്ലൂരിൽ സുഹൃത്തിനൊപ്പം ഒരു ക്രിയേറ്റിവിറ്റി വർക്ക്‌ഷോ
പ്പിൽ പങ്കെടുത്തപ്പോഴാണ് വരയ്ക്കാൻ പറ്റുമെന്ന തോന്നലുണ്ടായത്. അങ്ങനെ നിരന്തര പരിശീലനത്തിലൂടെ വാഷ് ശൈലി വശത്താക്കി.

ബാംഗ്ലൂർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ഗ്രൂപ്പ് എക്സിബിഷനിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഓൺ ലൈൻ ക്ലാസും നടത്തുന്നുണ്ട്. ഷൈനയാണ് ഭാര്യ. ബി ടെക് വിദ്യാർത്ഥിനി അനഘ മകളാണ്.