വനിതാമാധ്യമ പ്രവർത്തകർക്ക് മീഡിയ കോൺക്ലേവ് ഊർജമേകും
അരികുവൽകൃതരുടെ പ്രശ്നങ്ങൾ പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ വനിതാ മാധ്യമ പ്രവർത്തകർ നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമെന്നും അവർക്ക് ഈ രംഗത്ത് കൂടുതൽ കരുത്തോടെ മുന്നേറാൻ കോൺക്ലേവ് ഊർജമേകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വനിതാ മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്വം വർദ്ധിച്ചു വരുകയാണ്. സ്ത്രീകളുടെ ജീവിതത്തിന്റെ വിശദാംശങ്ങൾ സ്ത്രീപക്ഷത്ത് നിന്ന് അവതരിപ്പിക്കുന്നതിന് ഇവരുടെ ഇടപെടലുകൾ സഹായകമാകുന്നുണ്ട്. കൂടുതൽ സ്ത്രീകൾ ഇനിയും ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നുവരേണ്ടതും അതിലൂടെ നമ്മുടെ അധികാര സമവാക്യങ്ങളെ സാമൂഹിക നീതി സങ്കൽപ്പങ്ങൾക്കനുസൃതമായ നിലയിൽ പുതുക്കി പണിയേണ്ടതും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
വനിതാ ഫോട്ടോ ജേണലിസ്റ്റുകൾ, ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാർ, വന്യജീവി ഫോട്ടോഗ്രാഫർമാർ എന്നിവരുടെ 80 സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. ഫോട്ടോ ജേണലിസം മേഖലയിലെ സ്ത്രീകളുടെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരമാണ് പ്രദർശനം. നിത്യ ജീവിതത്തിലെ നേർസാക്ഷ്യങ്ങൾ മുതൽ വന്യജീവികളുടെ പ്രശാന്തമായ സൗന്ദര്യം വരെ അവതരിപ്പിച്ചിട്ടുണ്ട്.
സ്ത്രീകളുടെ ഉൾക്കരുത്ത്, കാഴ്ചപ്പാട്, സാമൂഹിക വീക്ഷണം തുടങ്ങിയവയുടെ പ്രതിഫലനമാണ് ഓരോ ചിത്രവും. വീഴ്ചയുടെ, നീതി നിഷേധത്തിന്റെ, പ്രകൃതിയുടെ, അതിജീവനത്തിന്റെ, വിജയത്തിന്റെ വൈവിധ്യവും ആകർഷകവുമായ ആഖ്യാനങ്ങളും ശേഖരത്തിലുണ്ട്. പ്രദർശനം 19 ന് സമാപിക്കും.