സ്ഥാപിക്കുന്നത് തെയ്യത്തിൻ്റെ കഥ പറയുന്ന മ്യൂസിയം – മന്ത്രി
വിശ്വാസങ്ങൾക്കും സങ്കൽപ്പങ്ങൾക്കുമൊന്നും ഒരു കോട്ടവും വരാതെ തന്നെ തെയ്യമെന്ന അനുഷ്ഠാനകലയുടെ കഥ പറയുന്ന മ്യൂസിയമാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
കല്ല്യാശ്ശേരി മണ്ഡലത്തിലെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുരയിൽ സംസ്ഥാന മ്യൂസിയം വകുപ്പ് സ്ഥാപിക്കുന്ന തെയ്യം മ്യൂസിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിക്കു കയായിരുന്നു മന്ത്രി. മ്യൂസിയത്തിന്റെ രൂപരേഖയുടെ ഓരോ ഘട്ടത്തിലും ഈ രംഗത്തുള്ള ആചാര സ്ഥാനികരുമായും കോലധാരികളുമായും മറ്റും ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയ ശേഷമാണ് ഡീറ്റെയിൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ അക്കാര്യങ്ങളിൽ ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു.
7.96 കോടി രൂപയുടെ ഭരണാനുമതി നൽകി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയെയാണ്
നിർമ്മാണ ചുമതല ഏൽപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിച്ചിട്ടുണ്ട്. നിർമ്മാണത്തിനുള്ള മൊബിലൈസേഷൻ അഡ്വാൻസായി ഒരു കോടി രൂപ ഇതിനകം കൈമാറിയിട്ടുണ്ട്. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി മ്യൂസിയം സജ്ജീകരണത്തിലേക്ക് കടക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
എം. വിജിൻ എം.എൽ.എ അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, മുൻ എം.എൽ.എ ടി.വി. രാജേഷ് എന്നിവർ മുഖ്യാതിഥികളായി. മ്യൂസിയം- മൃഗശാല വകുപ്പ് ഡയറക്ടര്‍ പി.എസ്. മഞ്‌ജുളാദേവി, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ തുടങ്ങിയവർ സംസാരിച്ചു.