കയറിൽ തൂങ്ങിപ്പിടിച്ച് കാലുകൊണ്ട് ചിത്രം വരച്ച് സുധി

വിദേശത്തേക്ക് ചേക്കേറുന്ന ചിത്രകാരൻ ഡാവിഞ്ചി സുരേഷിന് സുഹൃത്തിൻ്റെ സമ്മാനം. ചുവരിൽ പശ തേച്ച് കളർ തുണിയുടെ  കഷണങ്ങൾ കൊണ്ട് സുരേഷിൻ്റെ ചിത്രം വരക്കുകയായിരുന്നു സുധി മണ്ണാറതാഴത്ത് എന്ന കലാകാരൻ. കൈ കൊണ്ടല്ല, മുകളിൽ കയർ കെട്ടി അതിൽ തൂങ്ങി പിടിച്ച് സാഹസികമായാണ് ചിത്രം ഉണ്ടാക്കിയത്. ചുവരിൽ ഒട്ടിക്കാനായി തുണിയുടെ ഓരോ കഷണങ്ങൾ മകൻ പ്രണവ് കാലിൽ വെച്ചു കൊടുക്കുകയായിരുന്നു. ഈ ചിത്രം ഫേസ് ബുക്കിലിട്ടപ്പോൾ സുരേഷ് അത്ഭുതപ്പെട്ടു. പിന്നെ ഈ കലാകാരനെ

കണ്ടെത്താനുള്ള പരിശ്രമമായിരുന്നു. ഇതേക്കുറിച്ച് സുരേഷ് തന്നെപറയുന്നു: എൻ്റെ ചിത്രം വരച്ച കലാകാരനെ ഞാന്‍ കണ്ടെത്തി. എനിക്ക്‌ കിട്ടിയ ഈ വലിയ സമ്മാനം കാണാന്‍ ഞാന്‍ സുധിയുടെ വീട്ടിലെത്തി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് പാലത്തിനടുത്ത് മണ്ണാറത്താഴം എന്ന സ്ഥലത്താണ് സുധിയുടെ വീട് ഒരുപാട് വ്യത്യസ്തത നിറഞ്ഞ കുറെ വര്‍ക്കുകള്‍ കാണാന്‍ സാധിച്ചു. നല്ല കഴിവുകളുള്ള കലാകാരന്‍. ബാഹുബലിയിലെ പ്രഭാസ് , മമ്മൂട്ടി, പ്രിഥ്വിരാജ്, നിവിന്‍പൊളി, ദിലീപ്

തുടങ്ങിയ സിനിമാ താരങ്ങളെയും വ്യത്യസ്ത മീഡിയങ്ങളിലും വ്യത്യസ്ത  രീതികളിലും സുധി വരച്ചിട്ടുണ്ട്. എന്‍റെ ചിത്രം തുണിയുടെ വെട്ടുകഷണങ്ങള്‍ കാലുകൊണ്ട് ചുമരില്‍ പശ തേച്ചു ഒട്ടിച്ചു വരയ്ക്കുകയായിരുന്നു. അതും സാഹസികമായി കയറില്‍ വടി കെട്ടി അതില്‍ തൂങ്ങിപ്പിടിച്ച്‌ കാലുകൊണ്ട്. മൂന്നാഴ്ച സമയമെടുത്തു ഇതിന്. കല്പണിക്കാരനായ സുധി ഒഴിവു സമയങ്ങളില്‍ ചെയ്യുന്ന

വ്യത്യസ്ഥങ്ങളായ പല വര്‍ക്കുകളും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ഞാന്‍ വിദേശത്ത് പോകും മുമ്പ് നൂറു മീഡിയത്തിൽ ചിത്രങ്ങൾ ചെയ്യുന്നതിന്‍റെ ആദര സൂചകമായി വ്യത്യസ്ത ചിത്രം കൊണ്ട് യാത്രയയപ്പു നല്‍കി എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു ഈ കലാകാരന്‍. സുധിയെ സഹായിക്കാനും ഭാര്യ കില്ഷയും മകന്‍ പ്രണവും കൂടെയുണ്ട്.