എല്ലാ ജില്ലകളിലും അഗ്രി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും-മന്ത്രി

കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വി.എഫ്.പി.സി.കെ യുടെ  അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. നിയോജകമണ്ഡലം, ബ്ലോക്ക് അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റു ജനപ്രതികളുടെയും സഹകരണത്തോടെ ഇത്തരം പദ്ധതികള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ( വി.എഫ്.പി സി) നേതൃത്വത്തില്‍ കാക്കനാട് നിര്‍മ്മാണം പൂര്‍ത്തിയായ തളിര്‍ അഗ്രി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം പ്രതിവര്‍ഷം 10 ലക്ഷം ടിഷ്യൂകള്‍ച്ചര്‍ വാഴതൈകള്‍ ഉത്പാദിപ്പിക്കാൻ കഴിയുന്ന ടിഷ്യൂകള്‍ച്ചര്‍ ലാബിന്റെയും, കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി നിര്‍മ്മിച്ച മൈത്രി ട്രെയിനിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ആര്‍.സി.സി യിലെ ഡോക്ടര്‍മാരടങ്ങുന്ന ഒരു സംഘത്തെ അടുത്തമാസം ഹിമാചല്‍ പ്രദേശിലെ സോളിലേക്ക് കൂണ്‍ കൃഷിയില്‍ പരിശീലനം നേടുന്നതിനും ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ കൂണിനുള്ള കഴിവിനെക്കുറിച്ച് പഠിക്കുന്നതിനുമായി അയക്കുന്നുണ്ട്.

വൈവിധ്യമാര്‍ന്ന കൂണ്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് നമ്മുടെ പ്രദേശത്ത് തന്നെ വിപണനം നടത്താന്‍ സാധിക്കണം. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് കൃഷിരീതിയാണ് ഇന്നത്തെ കാലത്തിനാവശ്യം ഇത്തരത്തിലുള്ള കൃഷിരീതിയില്‍ വിളകള്‍ വിഷരഹിതമായി ഉല്പാദിപ്പിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ആര്‍.കെ.ഐ പദ്ധതി സഹായത്തോടെ 2 കോടി 23 ലക്ഷം രൂപ ചെലവഴിച്ചാണ് പഴം-പച്ചക്കറി ബ്രാന്‍ഡഡ് ഔട്ട്‌ലറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നാടന്‍ പഴം -പച്ചക്കറികള്‍. ജൈവ ഉല്‍പാദനോപാധികള്‍, ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍, ജൈവ ഉല്‍പ്പന്നങ്ങള്‍. അലങ്കാരച്ചെടികള്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ച് വില്‍പ്പന നടത്തും.

കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ലഭ്യതക്കുറവ് ഒരുപരിധി വരെ പരിഹരിക്കുന്നതിനാണ് പ്രതിവര്‍ഷം 10 ലക്ഷം ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഉല്‍പാദിപ്പിക്കാവുന്ന ടിഷ്യൂകള്‍ച്ചര്‍ ലാബ് പൂര്‍ത്തീകരിച്ചത്. ആര്‍.കെ.വി.വൈ പദ്ധതി സഹായത്തോടെ 2.5 കോടി  ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. നേന്ത്രന്‍, ഗ്രാണ്ട്‌നൈന്‍, ഞാലിപൂവന്‍ എന്നിവയുടെ ടിഷ്യു കള്‍ച്ചര്‍ തൈകള്‍ ലഭ്യമാകും. ഇതിനുപുറമെ പൈനാപ്പിള്‍, അലങ്കാര ചെടികള്‍ എന്നിവയുടെ ടിഷ്യൂകള്‍ച്ചര്‍ തൈകളും ലഭിക്കും.

ആര്‍.കെ.വി.വൈ പദ്ധതി സഹായത്തോടെ രണ്ടു കോടി  ചെലവിലാണ് മൈത്രി ഓര്‍ഗാനിക്ക് പരിശീലന കേന്ദ്രം പൂര്‍ത്തീകരിച്ചത്.മൂന്ന് പരിശീലന ഹാളുകളും, ഡൈനിംഗ് ഹാള്‍ മുതലായ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ 50 പേര്‍ക്ക് പരിശീലനം നല്‍കുന്നതിനും ഒന്നാം നിലയിലെ രണ്ട് പരിശീലന ഹാളുകളില്‍ 200 പേര്‍ക്ക് പരിശീലനം നല്‍കുന്നതിനും സൗകര്യമുണ്ട്. പ്രതി വര്‍ഷം 100 പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതിന് പരിശീലനകേന്ദ്രം സജ്ജമാണ്.

തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയായി. കര്‍ഷകരായ ആര്‍. ശിവദാസന്‍, എസ്. അനില്‍കുമാര്‍, ആര്‍. പത്മനാഭന്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *