വയനാട്ടിലെ ഇഞ്ചികൃഷി രോഗവ്യാപനം വിദഗ്ധ സംഘം സന്ദര്‍ശിച്ചു
വയനാട്ടിൽ ഇഞ്ചിക്ക് കുമിൾ രോഗം ബാധിച്ച പ്രദേശങ്ങൾ വിദഗ്ധ സംഘം സന്ദർശിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് സന്ദര്‍ശനം നടത്തിയത്. മള്‍ട്ടി ഡിസിപ്ലിനറി ഡയഗ്നോസ്റ്റിക് സംഘമാണ് കൃഷിയിടങ്ങളിൽ എത്തിയത്.
ഇഞ്ചി കൃഷിയില്‍ വ്യാപകമായി വരുന്ന കുമിള്‍ മൂലം ഉണ്ടാവുന്ന ഇലകരിച്ചില്‍ (പെര്‍കുലേറിയ) ബാധിച്ച കൃഷിയിടങ്ങൾ എം.ഡി.ഡി.ടി സംഘം നിരീക്ഷിച്ചു. കാറ്റ്, രാത്രിയിലെ കുറഞ്ഞ താപനില, കൂടിയ അന്തരീക്ഷ ആര്‍ദ്രത, മഞ്ഞ് എന്നിവയിലൂടെയാണ് പെട്ടന്നുള്ള രോഗവ്യാപനം നടക്കുന്നത്.
ഇഞ്ചിയുടെ നടീല്‍ സമയത്ത് മുന്‍കരുതലായി സ്യൂഡോമോണാസ് ഫ്ളൂറസെന്‍സെന്ന ജൈവ കുമിള്‍ നാശിനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം എന്ന അളവില്‍) മണ്ണില്‍ ചേര്‍ത്ത് കൊടുക്കല്‍, തോട്ടത്തില്‍ നീര്‍വാര്‍ച്ചയുണ്ടെന്ന് ഉറപ്പാക്കല്‍, കുമ്മായം, വളം എന്നിവ ചേര്‍ക്കല്‍, രോഗ ബാധയുള്ള ചെടിയുടെ ഭാഗങ്ങള്‍ യഥാസമയം നീക്കം ചെയ്യല്‍ എന്നിവ ഉറപ്പാക്കണം.
ഇഞ്ചി തോട്ടങ്ങളില്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ കുമിള്‍ നാശിനി ചെടികളില്‍ തളിക്കണം. പരിശോധനയ്ക്ക് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍-ചാര്‍ജ് കെ.ബിന്ദു, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. രാമുണ്ണി, കൃഷി വിജ്ഞാന് കേന്ദ്രം മേധാവി ഡോ. വി.പി രാജന്, അമ്പലവയല്ആര്.എ.ആര്.എസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എന്‍.പി ലിഷ്മ, ജില്ലാ പ്ലാന്റ് ഹെല്‍ത്ത് മാനേജര്‍ അനുശ്രീ മോഹന്‍ എന്നിവർ നേതൃത്വം നല്കി.




















