ആറ് ഏക്കർ തരിശുഭൂമി കൃഷിയിടമാക്കി അംബിക

ശശിധരന്‍ മങ്കത്തില്‍
തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരായിരുന്ന കെ.എൻ. നാരായണൻ കർത്തയും ഭാര്യ അംബികയും ഇന്ന് കൃഷിയിൽ ജീവിതം ആസ്വദിക്കുകയാണ്. റിട്ടയർമെൻ്റിന് ശേഷം സ്വന്തം നാടായ ആലപ്പുഴ ചേർത്തലയിലെ സ്ഥലം ഇവർ ജൈവ കൃഷിഭൂമിയാക്കി മാറ്റുകയായിരുന്നു. കുടുംബാംഗങ്ങളുടെ
രണ്ടര ഏക്കറിൽ കൃഷിയിറക്കി. സ്വന്തമായി വേറെ മൂന്നര ഏക്കർ സ്ഥലമുള്ളതിൽ രണ്ടര ഏക്കർ സ്ഥലത്ത് പച്ചക്കറിയും ബാക്കി നെൽകൃഷിയും ചെയ്ത അംബികയ്ക്ക് കൃഷിഭവൻ്റെതടക്കം ഒട്ടേറെ അവാർഡുകളും കിട്ടി.

സ്ഥലം സംരക്ഷിക്കാൻ നാട്ടിലേക്ക്

തിരുവനന്തപുരം വി.എസ്.എസ്.സി യിൽ നിന്ന് വിരമിച്ച നാരായണൻ കർത്തയും തിരുവനന്തപുരം കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് റീജിയണൽ മാനേജരായി വിരമിച്ച അംബികയും

കണ്ണമ്മൂലയിലാണ്‌ താമസിച്ചിരുന്നത്. നാട്ടിലെ കുടുംബ സ്ഥലം വെറുതെ കിടക്കുന്നത് ഇവർക്ക് എന്നും തലവേദനയായിരുന്നു. മാത്രമല്ല തരിശായി കിടക്കുന്നതിനാൽ ചേർത്തല തൈക്കാട്ടുശ്ശേരിയിലെ സ്ഥലത്തു നിന്ന് രാത്രി മണ്ണ് ലോറിയിൽ കടത്തി കൊണ്ടുപോകുന്ന അവസ്ഥ കൂടി വന്നതോടെ ഇവർ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

സ്ഥലം വേലി കെട്ടി സംരക്ഷിച്ചു. കാലങ്ങളായി കൃഷിയൊന്നുമില്ലാതെ കിടന്ന തരിശുഭൂമിയിൽ കുറച്ച് തെങ്ങ് മാത്രമാണ് ഉണ്ടായിരുന്നത്. റോഡരികിലുള്ള സ്ഥലത്ത് വീടുവെച്ച്

ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. ജാതിക്ക, നാരകം, അവക്കാടോ, ചാമ്പ, ഇരിമ്പംപുളി, സ്റ്റാർ ഫ്രൂട്ട്, പേര, മുള്ളാത്ത, സപ്പോട്ട, റംമ്പൂട്ടാൻ, നെല്ലി   ഇങ്ങനെ ഒട്ടേറെ തൈകൾ നട്ടു. കൃഷിഭവൻ്റെയും മറ്റും ക്ലാസിൽ പങ്കെടുത്തു. നഴ്സറികളിൽ നിന്ന് വാഴ, ചേമ്പ്, മധുര കിഴങ്ങ്, പൈനാപ്പിൾ തുടങ്ങിയവ സംഭരിച്ച് നട്ടു.

വെണ്ട, പാവൽ, തക്കാളി, കോവൽ, മത്തൻ, കുമ്പളം, ചീര, സലാഡ് വെള്ളരി എന്നിങ്ങനെ എല്ലായിനം പച്ചക്കറികളും കൃഷി ചെയ്തു. പാവൽ, സലാഡ് വെള്ളരി എന്നിവ വളർത്താൻ മഴ മറയും ഉണ്ടാക്കി.

ജലസേചനത്തിനായി മൂന്ന് കുഴൽ കിണറുകൾ കുഴിച്ച് പമ്പ് ഹൗസ് പണിതു.  പശുക്കളെ വാങ്ങി ചെറിയൊരു ഫാമും തുടങ്ങി. തീറ്റപ്പുൽ കൃഷിയും തുടങ്ങി ജീവാമൃതം, പഞ്ചഗവ്യം, ഗോമൂത്രം എന്നിവ ചെടികളിൽ തളിച്ച് പൂർണ്ണമായും ജൈവ രീതിയിലുള്ള കൃഷിക്കാണ് തുടക്കമിട്ടത്.

ആട്, കോഴി, താറാവ് എന്നിവയെയും വളർത്തി. രണ്ട് കുളങ്ങൾ നിർമ്മിച്ച് മത്സ്യക്കൃഷിയും തുടങ്ങി. രണ്ടര ഏക്കർ കൃഷി സ്ഥലം മറ്റ് സ്ഥലങ്ങളെക്കാൾ താഴ്ന്നു കിടക്കുന്നതിനാൽ തൊട്ടടുത്ത 

തോട്  മണ്ണെടുത്ത് വൃത്തിയാക്കി വെള്ളം ഒഴുകാനുള്ള സാഹചര്യമുണ്ടാക്കി. നെൽക്കൃഷി നല്ല വിളവ് നൽകിയത് പ്രോത്സാഹനമായി.

വിപണി കണ്ടെത്താൻ ബുദ്ധിമുട്ട്

വിളഞ്ഞ് പാകമാകുമ്പോഴേക്കും പച്ചക്കറിക്ക് വിപണി കണ്ടെത്തുക വെല്ലുവിളിയായിരുന്നു. ജൈവ പച്ചക്കറിക്ക് കൂടുതൽ വില കിട്ടണമെന്നിരിക്കെ സാധാരണ വില പോലും കിട്ടാത്ത അവസ്ഥയായിരുന്നു. -അംബിക പറയുന്നു.

ഒരിക്കൽ വിളവെടുത്ത മധുര കിഴങ്ങ് വിൽക്കാൻ ബുദ്ധിമുട്ടി. അവസാനം പണിക്കാർക്കും ബന്ധുക്കളുടെ വീടുകളിലുമൊക്കെ കൊടുത്ത് തീർക്കേണ്ടി വന്നു. സലാഡ് വെള്ളരി കൃഷി ചെയ്തപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. നല്ല വിളവ് കിട്ടിയെങ്കിലും വിപണി കണ്ടെത്താൻ കഴിയാത്തതിനാൽ വലിയ നഷ്ടം വന്നു. അതിനാൽ ഇപ്പോൾ എല്ലാ പച്ചക്കറികളും

വീട്ടാവശ്യത്തിനു മാത്രമെ കൃഷി ചെയ്യുന്നുള്ളു. ഫലവൃക്ഷങ്ങളെല്ലാം കായ്ക്കാൻ തുടങ്ങിയത് കാണുമ്പോൾ ഇത്രയും കാലത്തെ പ്രയത്നത്തിന് ഗുണമുണ്ടായി എന്ന ചാരിതാർത്ഥ്യമുണ്ട്.

കൃഷിക്കാരുടെ ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ കൃഷി വകുപ്പ് സഹായിച്ചാൽ മാത്രമെ ഇവിടെ പച്ചക്കറി കൃഷിയുണ്ടാകു. ജൈവ ഉല്പന്നങ്ങൾക്ക് മതിയായ വിലയും ലഭ്യമാക്കണം.- അംബിക പറഞ്ഞു.

നെൽക്കൃഷി വെള്ളത്തിലായി

രണ്ടര ഏക്കർ സ്ഥലത്ത് നെല്ല് നന്നായി കൃഷി ചെയ്തുവെങ്കിലും പിന്നീടങ്ങോട്ട് തോട്ടിൽ മണ്ണടിഞ്ഞ് വെള്ളം ഒഴുകാത്ത അവസ്ഥ വന്നു. ഞാറ് വെള്ളത്തിൽ കിടന്ന് അഴുകി. എല്ലാ വർഷവും തൊട്ടടുത്ത തോട് വൃത്തിയാക്കാൻ വലിയ ചെലവ് വരും. അങ്ങനെ വരുമ്പോൾ കൃഷി നഷ്ടമാകും.

കർഷകർക്ക് സഹായമെന്ന നിലയിൽ തോട് വൃത്തിയാക്കാൻ പഞ്ചായത്ത്തലത്തിൽ പ്രവർത്തനം നടത്തേണ്ടതുണ്ട്. എങ്കിൽ മാത്രമെ കൃഷി മുന്നോട്ട് കൊണ്ടുപോകാൻ കഴിയു. ഈ പ്രതിസന്ധി കാരണം ഇപ്പോൾ രണ്ടു പ്രളയത്തിനു ശേഷം

കൃഷിയിറക്കാൻ കഴിഞ്ഞിട്ടില്ല. നന്നായി കൃഷി ചെയ്യാനുള്ള സാഹചര്യം ഒത്തുവന്നാൽ ജൈവകൃഷി വലിയ തോതിൽ ചെയ്യാൻ ആഗ്രഹമുണ്ട്. -അംബിക പറഞ്ഞു.

പുതിയ തലമുറയെ നമ്മൾ കൃഷിയിലേക്ക് ആകർഷിക്കേണ്ടതുണ്ട്.  ഇതിനായുള്ള പ്രവർത്തനവും പ്രോത്സാഹനവും അത്യാവശ്യമാണ്. എൻ്റെ കൊച്ചുമകൻ നട്ട തെങ്ങ് ഇപ്പോൾ കുലച്ചു. അവന് അത് വലിയ കൗതുകമായിരുന്നു – അംബിക പറഞ്ഞു. പരേതരായ സുകുമാരൻ കർത്തയുടേയും ലക്ഷ്മിക്കുട്ടി കുഞ്ഞമ്മയുടെയും മകളാണ് അംബിക. മക്കൾ: കണ്ണൻ കർത്ത (അമേരിക്ക), രാമുകർത്ത ( ബെംഗളൂരു)