‘ശ്രീപാദം’ സംഗീതം ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഒടുവിലിൻ്റെ കണ്ണ് നിറഞ്ഞു
കെ. കെ. മേനോന്‍
ഞാൻ HMV യിൽ മദ്രാസിൽ ജോലി എടുത്തിരുന്ന കാലം.1982 ലോ 83 ലോ
ആണെന്നു തോന്നുന്നു. കേരളത്തിലെ ജോലിയെല്ലാം കഴിഞ്ഞ് ആ മാസത്തെ സെയിൽസ് ടാർജറ്റ്
ഒരുവിധം നേടിയെടുത്തു എന്ന ആത്മവിശ്വാസത്തിൽ മദ്രാസിലേക്കുള്ള മടക്കയാത്ര. ട്രെയിനിൽ എന്റെ ബർത്തിൽ ഇരുന്നതിനു ശേഷം പരിചിത മുഖങ്ങൾ
ആരെങ്കിലും ഉണ്ടോ എന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി. ആരെയും കാണാൻ സാധിച്ചില്ല. മദ്രാസ് എത്തുന്നതുവരെ ഒരു കൂട്ടാകുമല്ലോ എന്ന് കരുതി. ചെറിയ നിരാശയോടെ മുന്നിലെ ബർത്തിൽ നോക്കിയപ്പോൾ കണ്ടു പരിചയമുള്ള മുഖം. ആലോചിച്ചു നോക്കിയപ്പോൾ ഒരു സിനിമാനടൻ ആണെന്ന് മനസ്സിലായി. കുറെയേറെ സിനിമകളിൽ ഒന്നുമല്ലെങ്കിലും ഒന്നോ രണ്ടോ സിനിമകളിൽ കണ്ട മുഖപരിചയം. ഗുരുവായൂർ കേശവൻ എന്ന സിനിമയിലെ ആന പാപ്പാനെ ഓർമ്മവന്നു- ഒടുവിൽ ഉണ്ണികൃഷ്ണൻ. പിൽക്കാലത്ത് തന്റെതായ പ്രത്യേക അഭിനയ ശൈലിയിലൂടെ ഹാസ്യത്തിന് പുതിയ മുഖം സൃഷ്ടിച്ചെടുത്ത അസാധാരണ പ്രതിഭ.
ഞാൻ ഒന്ന് ആലോചിച്ചശേഷം ചോദിച്ചു – താങ്കൾ ഒടുവിൽ ഉണ്ണികൃഷ്ണൻ അല്ലേ? അപ്പോൾ സ്വതസിദ്ധമായ ചിരി സമ്മാനിച്ച് കൊണ്ട് പറഞ്ഞു ” അതെ, ഒടുവിൽ ഉണ്ണികൃഷ്ണൻ ഒരാളെ ഉള്ളൂ, അത് ഞാൻ തന്നെയാണ് ” ഒന്നുകൂടി ഉറപ്പിക്കാൻ എന്നവണ്ണം എന്നോട് ചോദിച്ചു ” താങ്കൾ ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ എന്ന ഒരാളെ പറ്റി കേട്ടിട്ടുണ്ടോ? ഞാൻ അദ്ദേഹത്തിന്റെ മരുമകനാണ് “. വീട് വടക്കാഞ്ചേരി എങ്കക്കാട് എന്ന സ്ഥലത്താണെന്നും പറയാൻ മറന്നില്ല. ആ കണ്ടുമുട്ടൽ പിന്നീട് സംഭവിച്ച പല നല്ല കാര്യങ്ങൾക്കും തുടക്കം കുറിച്ചു.
ഒടുവിൽ – ഞാൻ അങ്ങനെയാണ് വിളിക്കാറുള്ളത്. താൻ ഒരു അന്തർമുഖന്‍ ആണെന്ന് തോന്നിപ്പിക്കുന്ന വിധം, ആരോടും അധികം സംസാരിക്കാതെ, കയ്യിലുള്ള ഒരു നോട്ട് ബുക്ക് നോക്കി എന്തോ പാടുന്ന മാതിരി, സ്വന്തം ലോകത്ത് ഏതോ ഒരു സൃഷ്ടിയുടെ തയ്യാറെടുപ്പിന് എന്ന പോലെയുള്ള ഇരുപ്പ് എന്നിൽ ഉദ്വേഗം സൃഷ്ടിച്ചു. താങ്കൾ പാടുമോയെന്ന് ഞാൻ ചോദിച്ചപ്പോൾ ഞാൻ പാടുക മാത്രമല്ല ഗാനങ്ങൾക്ക് സംഗീതം നൽകാറുമുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ കൂടുതൽ ആകൃഷ്ടനായി. എന്റെ വിസിറ്റിംഗ് കാർഡ് നൽകിയപ്പോൾ അത് വളരെ സൂക്ഷ്മതയോടെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു – അപ്പോൾ KK , ഞാൻ അങ്ങനെ വിളിക്കുന്നതിൽ വല്ല വിരോധമുണ്ടോ. പുതിയ ഗാനങ്ങളുടെ ആൽബങ്ങൾ റെക്കോർഡ് ചെയ്യാറുണ്ട് അല്ലേ? അങ്ങനെ വളരെ കുറച്ചു സമയത്തിനുള്ളിൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി. ഒടുവിൽ സംഗീതം നൽകിയ ചില ഗാനങ്ങൾ ആ യാത്രയിൽ എന്ന പാടിക്കേൾപ്പിച്ചു. ട്രെയിൻ ഓടുന്ന ശബ്ദത്തിൽ വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ലെങ്കിലും ചില പാട്ടുകൾ, അവയുടെ രാഗം, ശൈലി എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ എന്റെ ഓഫീസിൽ വെച്ച് കാണാം എന്നു പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു എന്നെ കാണാൻ എത്തിയ ഒടുവിലിനെ ഞാൻ ആ സന്തോഷവാർത്ത അറിയിച്ചു. HMV ക്കു വേണ്ടി ഭക്തിഗാനങ്ങളുടെ ഒരു ആൽബം ചെയ്യാനുള്ള തീരുമാനം. ഗാനങ്ങളുടെ രചന ഭരണിക്കാവ് ശിവകുമാറും പാടുന്നത് ജയചന്ദ്രനും സുനന്ദ ധന്യ എന്നീ രണ്ട് പുതിയ ഗായികമാരും ആണെന്നുള്ള വിവരവും ഒടുവിലിനെ അറിയിച്ചു. തീരെ പ്രതീക്ഷിക്കാതെ തന്നെ തേടിയെത്തിയ ആ സൗഭാഗ്യത്തെ കൈ നീട്ടി സ്വീകരിച്ചപ്പോൾ ആ കണ്ണുകളിൽ ഒരു ചെറിയ നനവ് ഞാൻ ശ്രദ്ധിച്ചു. സന്തോഷാശ്രുകൾ ആയിരിക്കാം എന്നു തോന്നി. ”ശ്രീപാദം” എന്ന ശീർഷകം കൊടുത്ത ആ ഭക്തി ഗാന സമാഹാരത്തിന്റെ ആദ്യത്തെ കാസറ്റ് ദേവരാജൻ മാഷുടെ സാന്നിധ്യത്തിൽ നടി ശ്രീവിദ്യ കവിയൂർ പൊന്നമ്മയ്ക്ക് നൽകിക്കൊണ്ട് പുറത്തിറക്കി. വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ശ്രീപാദത്തിലെ ഗാനങ്ങൾ വളരെ പ്രചാരത്തിലാവുകയും, പ്രതീക്ഷിച്ചതിലുപരി വിൽപ്പനയായ ഒരു ആൽബമായി മാറുകയും ചെയ്തു. അങ്ങനെ ശ്രീപാദം എന്ന കാസ്സെറ്റ് ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന സംഗീത സംവിധായകന്റെ പിറവി കുറിച്ചു. ജയചന്ദ്രൻ പാടിയ “മണിനാഗങ്ങളെ” എന്ന് തുടങ്ങുന്ന മണ്ണാറശാല നാഗരാജാവിനെ കുറിച്ചുള്ള ഗാനം സംഗീതാസ്വാദകർക്ക് വളരെ ഏറെ പ്രിയപ്പെട്ടതായിരുന്നു.
തുടർന്ന് HMV ക്കുവേണ്ടി പൂങ്കാവനം, പമ്പാതീർത്ഥം എന്നീ അയ്യപ്പ ഗാന സമാഹാരങ്ങൾക്കും സംഗീതം നൽകിയത് ഒടുവിലാണ്. പമ്പാതീർത്ഥം എന്ന അയ്യപ്പഗാന സമാഹാരത്തിന്റെ ഗാനരചന പ്രശസ്ത ഗാനരചയിതാവ് പൂവച്ചൽ ഖാദർ ആയിരുന്നു എന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. ജയചന്ദ്രൻ പാടിയ ഗാനങ്ങൾ രചനയിലും സംഗീതത്തിലും വളരെയേറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. മദ്രാസിലെ HMV നാളുകൾ വളരെ രസകരവും ആഘോഷ ഭരിതവുമായിരുന്നു. ഒടുവിലിനെ പരിചയപ്പെട്ടതിനുശഷം മറ്റു പല സിനിമാ നടന്മാരേയും പരിചയപ്പെടാനും അടുത്തിടപഴകാനും അവസരം ലഭിച്ചിരുന്നു.
അവരിൽ ചിലർ- ശ്രീനാഥ്, ശിവജി, മണവാളൻ ജോസഫ്, ജോണി തുടങ്ങി പലരും ഒടുവിലിന്റെ മുറിയിൽ നിത്യ സന്ദർശകരായിരുന്നു. ആ സൗഹൃദ മേളനങ്ങളിൽ എല്ലാം സംഗീതം ഒരു പ്രധാന ഘടകമായിരുന്നു. നേരമ്പോക്കുകൾക്കും നർമ്മ സംഭാഷണങ്ങൾക്കും പുറമേ. എത്ര നേരം വൈകിയാലും ഭക്ഷണം പാകം ചെയ്തു തരാൻ തയ്യാറായി നിന്നിരുന്ന നായർ ( മുഴുവൻ പേര് ഓർമ്മയില്ല ) എന്ന അന്നദാതാവിനെ മറക്കാൻ സാധിക്കുകയില്ല. “നായർ മെസ്സ് ” എന്ന പേരിലറിയപ്പെട്ടിരുന്ന ആ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിക്കാത്ത മലയാളികൾ വളരെ വിരളമായിരിക്കും. (എച്ച്.എം.വിയിൽ തുടങ്ങി കാൽ നൂറ്റാണ്ട് മ്യൂസിക്ക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന ലേഖകൻ എ.ബി.സി.എൽ. ജനറൽ മനേജറായിരുന്നു. ചെർപ്പുളശ്ശേരി സ്വദേശി, ഇപ്പോൾ ചെന്നൈയിൽ താമസം. പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.)




















