അതൊരു സർപ്രൈസ്…. മോഹൻ ലാൽ അതിഥിയായി ഞങ്ങളുടെ വീട്ടിൽ

കെ. കുഞ്ഞികൃഷ്ണൻ

(ദൂരദർശൻ മുൻ അഡീഷണല്‍ ഡയരക്ടർ ജനറല്‍)

 
ദൂരദർശനിൽ ജോലി ചെയ്തിരുന്നപ്പോൾ ജീവിതത്തിലെ വലിയ  അനുഗ്രഹങ്ങളിലൊന്ന് എല്ലാ മേഖലകളിലെയും മികച്ച പ്രതിഭകളുമായി അടുത്ത് ഇടപഴകാൻ കഴിഞ്ഞു എന്നതാണ്. ഇന്ത്യയിലെ സിനിമ, കല, സംഗീതം, കായികം തുടങ്ങി പല മേഖലകളിലെയും മഹാരഥന്മാരുമായി സമ്പർക്കം പുലർത്തി. മലയാളത്തിൽ ദൂരദർശന്റെ ആദ്യകാലം മുതൽ തന്നെ എനിക്ക് പല സിനിമാ താരങ്ങളെയും അറിയാമായിരുന്നു. മലയാള സിനിമയിലെ സൂപ്പർ താരമായ മോഹൻ ലാലിനെയും അറിയാം. ലോക സിനിമയിൽ സമാനതകളില്ലാത്ത അദ്ദേഹത്തിന്റെ അഭിനയ മികവ് എനിക്ക് എപ്പോഴും വിസ്മയമായിരുന്നു. ആദ്യത്തെ ദേശീയ അവാർഡ് ലഭിച്ചപ്പോൾ, ഹോങ്കോങ്ങിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ഏഷ്യ വീക്കിൽ’ ലേഖനം നൽകുന്നതിനായി ഞാൻ മോഹൻലാലിനെ വീട്ടിൽ പോയി കണ്ടു. ഒരു പ്രമുഖ ദിനപത്രത്തിൽ അദ്ദേഹം ഒരു കോളം എഴുതിയപ്പോൾ ഞങ്ങൾ ഇടയ്ക്കിടെ കണ്ടുമുട്ടുകയും ഓൺ ലൈനിൽ
 
 
സന്തോഷം പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നീട് ഞങ്ങളുടെ സമ്പർക്കം നിലച്ചു. കഴിഞ്ഞ വർഷം മോഹൻ ലാലിന് അറുപത് വയസ് തികഞ്ഞപ്പോൾ, അദ്ദേഹത്തിന് ജന്മദിനാശംസ നേരാൻ ആഗ്രഹിച്ചുവെങ്കിലും പഴയ നമ്പർ മാറിയിരുന്നു. ഫോട്ടോഗ്രാഫറായ കെ ആർ വിനയനോട് ഞാൻ അദ്ദേഹത്തിന്റെ നമ്പർ ചോദിച്ചു. എന്നാൽ മോഹൻലാൽ നമ്പർ പങ്കിടരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് വിനയൻ പറഞ്ഞു. പക്ഷേ ഒരു ദിവസം മോഹൻലാലിൻ്റെ വിളി വന്നു. ഞങ്ങൾ കുറേ നേരം സംസാരിച്ചു. കുറേ കാലം സംസാരിക്കാത്തതിൻ്റെ നഷ്ടം പരിഹരിച്ചു, കോവിഡ് ദിവസങ്ങളിൽ മോഹൻലാൽ നമ്മെ ഊർജ്ജസ്വലനാക്കിയ രീതി അവിസ്മരണീയമാണ്.

വിനയനു നന്ദി, ഞങ്ങളുടെ ബന്ധം വീണ്ടും പുനരുജ്ജീവിപ്പിച്ചതിന്.
ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഹൈദരാബാദിലാണ്, മോഹൻലാൽ

അദ്ദേഹത്തിൻ്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് എത്തിയിരിക്കുന്നത്. ഞാൻ മകൻ ജയദീപിനും കുടുംബത്തിനുമൊപ്പം. (പ്രത്യേകിച്ച് ചെറുമകൾ തമാര) ചില ആവശ്യങ്ങൾക്കായി വന്നതാണ്. മോഹൻലാൽ ഹൈദരാബാദിലുണ്ടെന്ന് എൻ്റെ മരുമകളുടെ സുഹൃത്ത് പറഞ്ഞിരുന്നു. ഞാൻ അദ്ദേഹത്തിന് ഒരു സന്ദേശം അയച്ചു, മോഹൻലാൽ ഉടൻ തിരിച്ചു വിളിച്ചു.
പിന്നീട്‌ വീട്ടിൽ വന്ന് ഞങ്ങളോടൊപ്പം ഏതാനും മണിക്കൂറുകൾ ചെലവഴിക്കുകയും ചെയ്തു. മാത്രമല്ല മരുമകൾ ലക്ഷ്മി നമ്പ്യാർ നടത്തുന്ന സൃഷ്ടി ആർട്ട് ഗ്യാലറി സന്ദർശിക്കുകയും സന്തോഷത്തോടെ എല്ലാവർക്കുമൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. അതൊരു സർപ്രൈസ് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ അഭിനയ 

മികവ്  സമാനതകളില്ലാത്തതാണ് – ലോക സിനിമയിൽ തന്നെ. അതിന് അദ്ദേഹം എല്ലാവരാലും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതിനപ്പുറം അദ്ദേഹം സർവ്വ ഗുണസമ്പന്നനായ മഹാമനുഷ്യനാണ്. സൂര്യനു കീഴിലുള്ള ഏത് വിഷയത്തെക്കുറിച്ചും മോഹൻലാലിനുള്ള അറിവ് അത്ഭുതാവഹമാണ്. കല, സംഗീതം, പെയിന്റിംഗ്, സാങ്കേതികവിദ്യ, കായികം, യാത്ര, പാചകം എന്നിങ്ങനെ ഏത് വിഷയത്തെക്കുറിച്ചും സംസാരിക്കും. വേണ്ടത്ര സമ്പത്തും പ്രശസ്തിയുമുണ്ട്. അപ്പോഴും അദ്ദേഹം കാട്ടുന്ന സമചിത്തതയും താഴ്മയും എടുത്തു പറയേണ്ടതാണ്. മനുഷ്യന് വേണ്ട എല്ലാ ഗുണങ്ങളുടെയും അത്യുത്തമമായ മാതൃകയാണദ്ദേഹം. അദ്ദേഹം കൊളോസസ്സിനെപ്പോലെ ഉയർന്നു നിൽക്കുന്നു, മറ്റുള്ളവരെ പിഗ്മികളാക്കിക്കൊണ്ട്. അദ്ദേഹത്തിന്റെ സുഹൃത്തായതിൽ ഞാൻ അഭിമാനിക്കുന്നു, ആഹ്ലാദിക്കുന്നു.