ആലപ്പുഴയിൽ ബോട്ട് മൃഗാശുപത്രി വീട്ടുപടിക്കലെത്തും
മൃഗചികിത്സയ്ക്കായി ബോട്ടിലൊരുക്കിയ മൃഗാശുപത്രി ഇനി വീട്ടുപടിക്കെലെത്തും. ആലപ്പുഴ നഗരസഭയുടെ വിവിധ ഭാഗങ്ങളിലും കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലുമാണ് ബോട്ട് മൃഗാശുപത്രി ആവശ്യക്കാരുടെയും കർഷകരുടെയും അടുക്കെലെത്തുക.
ആഴ്ചയിൽ രണ്ടുദിവസമാണ് (ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും) വാഹന സൗകര്യമില്ലാത്ത ആലപ്പുഴ നഗരസഭയുടെ കിഴക്കൻ മേഖലകളിലും കുട്ടനാട് മേഖലകളിലും മോട്ടോർ ബോട്ട് വെറ്ററിനറി ഹോസ്പിറ്റൽ സർവീസ് നടത്തി ക്ഷീര കർഷകർക്ക് സേവനം നൽകുക.
സീനിയർ വെറ്റിനറി സർജൻ, ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ്, അറ്റൻഡർ, ആവശ്യത്തിനുള്ള മരുന്ന്, പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിെവെപ്പ് , കൃത്രിമ ബീജദാനത്തിനുള്ള സൗകര്യം തുടങ്ങിയവ ബോട്ടിൽ ഉണ്ടാകും.
മോട്ടോർ ബോട്ട് വെറ്ററിനറി ഹോസ്പിറ്റലിന്റെ പ്രവർത്തന ഉദ്ഘാടനം ആലപ്പുഴ നഗരസഭാ ചെയർ പേഴ്‌സൺ കെ.കെ.ജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു. ആലപ്പുഴ നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം.ജി.സതീദേവി അധ്യക്ഷത വഹിച്ചു.
ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.അരുണോദയ പി.വി., ഡെപ്യൂട്ടി ഡയറക്ടർ ഡോ. സുരേഷ് പി.പണിക്കർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.രമ എസ്, മോട്ടോർ ബോട്ട് വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ദീപ എൽ, ഡോ.പി. രാജീവ്, ഡോ.സ്വാതി സോമൻ, അനിൽകുമാർ.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.