ലൈഫ് മിഷനെ കേരളം ഏറ്റെടുത്തു- മുഖ്യമന്ത്രി

കേരളം ഒറ്റകെട്ടായി ലൈഫ് മിഷനെ ഏറ്റെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനിലൂടെ നിര്‍മ്മാണം പൂര്‍ത്തിയായ 20314 വീടുകളുടെ താക്കോല്‍ദാനവും പുതിയ 41439 ഗുണഭോക്താക്കളുമായി കരാറിലേര്‍പ്പെട്ടതിന്റെ പ്രഖ്യാപനവും കൊല്ലം കൊറ്റങ്കര മേക്കോണില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യത്വത്തിന്റെ പ്രധാന ഭാഗം മറ്റൊരാള്‍ക്ക് സഹായം നല്‍കാന്‍ കഴിയുമ്പോള്‍ സന്തോഷിക്കാന്‍ കഴിയുക എന്നതാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ അതിന് കഴിഞ്ഞു. എല്ലാ തദ്ദേശ സ്ഥാപങ്ങളും നാട്ടുകാരും ഏക മനസോടെ പദ്ധതിയെ പിന്താങ്ങി. എതിര്‍പ്പുകളെ സമൂഹം തള്ളി കളഞ്ഞു. – മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി. ഇന്ത്യയില്‍ സമാനതകള്‍ ഇല്ലാത്തതാണ് ലൈഫ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.

നാല് ലക്ഷത്തിലധികം വീടുകള്‍ക്കായി 16000 കോടിയിലധികം രൂപ ചിലവഴിച്ചു. ഇതില്‍ 14620 കോടി രൂപയും സംസ്ഥാനത്തിന്റെതാണ്.91.5 % തുക വരുമിത്. 8.5% മാത്രം തുകയാണ് കേന്ദ്രത്തിന്റേത്. വീടിന് വേണ്ടി ഏറ്റവും കൂടുതല്‍ തുക കൊടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. കൃഷ്ണന്‍കുട്ടി, ജെ ചിഞ്ചുറാണി എന്നിവര്‍ മുഖ്യാതിഥികളായി.

എന്‍ കെ പ്രേമചന്ദ്രന്‍ എംപി, നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി. എന്‍ സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി. കെ. ഗോപന്‍, ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. ബി. നൂഹ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ്, തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, സബ് കളക്ടര്‍ മുകുന്ദ്ഠാക്കൂര്‍. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി. സാജു എന്നിവർ പങ്കെടുത്തു പദ്ധതിയിലൂടെ സംസ്ഥാനത്ത് 3,42,156 വീടുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. 2022 ഏപ്രില്‍ മുതല്‍ മാര്‍ച്ച് 31 വരെ 54,648 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ 67,000 ലധികം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്