പുതുമകളുമായി കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് സർവ്വീസ്
പുതിയ യാത്രാ സൗകര്യങ്ങളോടെ കെ.എസ്.ആർ.ടി.സി. – സ്വിഫ്റ്റ് സർവ്വീസ് ഏപ്രിൽ 11 തിങ്കളാഴ്ച വൈകുന്നേരം സർവ്വീസ് ആരംഭിക്കും. വൈകുന്നേരം 5.30ന് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി. സെൻട്രൽ ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവ്വീസിന് ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു.
മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം നിർവ്വഹിക്കും. മന്ത്രി വി. ശിവൻകുട്ടി സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനം
ചെയ്യും. മന്ത്രി ജി. ആർ. അനിൽ ബസ്സിൻ്റെ ആദ്യത്തെ റിസർവേഷൻ

ചെയ്തവർക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിർവ്വഹിക്കും. ഡോ. ശശി തരൂർ എം.പിയും, മേയർ ആര്യ രാജേന്ദ്രനും മുഖ്യാതിഥികളായി പങ്കെടുക്കും.
ആദ്യ സർവ്വീസുകളിൽ ഓൺലൈനിൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സി – സ്വിഫ്റ്റ് നൽകുന്ന മടക്കയാത്രയുടെ സൗജന്യ ടിക്കറ്റ് ലഭിച്ച ഗജരാജയുടെ യാത്രക്കാരായ ജോസഫ് സ്കറിയ (പൂഞ്ഞാർ), അരുൺ എം.(ബാഗ്ലൂർ), അനൂബ് ജോർജ് (പത്തനംതിട്ട, പുല്ലാട്) അരുൺ എം. (തിരുവനന്തപുരം, പൂജപ്പുര) എന്നിവർക്കാണ് സൗജന്യ കൂപ്പൺ സമ്മാനിക്കുക.
5.30 മുതൽ ബെംഗളൂരു എ.സി. വോൾവോയുടെ നാല് സ്ലീപ്പർ സർവ്വീസുകളും ആറ് മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവ്വീസുകളുമാണ് ആദ്യ ദിനം നടത്തുക.
ഏപ്രിൽ 12 ന് വൈകുന്നേരം 5.30 ന് ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള മടക്ക സർവ്വീസ് ബെംഗളൂരുവില്‍ ഫ്ലാഗ് ഓഫ് ചെയ്യും. സ്വിഫ്റ്റ് ബസ്സിലെ ടിക്കറ്റുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് കേരള യാത്രയ്ക്കുള്ള മുഴുവൻ സീറ്റുകളും ആദ്യദിനം ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ തീർന്നു.
12,13 തീയതികളിൽ ബെംഗളൂരുവില്‍ നിന്നുള്ള തിരുവനന്തപുരം, എറണാകുളം സർവ്വീസുകളുടെ ടിക്കറ്റുകളാണ് പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടത്. നിലവിൽ തിരുവനന്തപുരം – ബെംഗളൂരു, എറണാകുളം – ബെംഗളൂരു ഗജരാജ എ.സി സ്ലീപ്പർ നാല് സർവ്വീസുകളുടേയും

കോഴിക്കോട്- ബെംഗളൂരു രണ്ട് സർവ്വീസുകളുടേയും പത്തനംതിട്ട- ബെംഗളൂരു ഒരു സർവ്വീസ്, തിരുവനന്തപുരത്ത് നിന്നുള്ള കോഴിക്കോട്, കണ്ണൂർ, മാനന്തവാടി എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് സർവ്വീസുകളുടേയും ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc (എന്റെ കെ.എസ്.ആർ.ടി.സി.) എന്ന mobile app വഴിയും ടിക്കറ്റുകൾ ലഭ്യമാണ്.
കെ.എസ്.ആർ.ടി.സി യുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി സർക്കാർ ഉടമസ്ഥതയിൽ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് കെഎസ്ആർടിസി – സ്വിഫ്റ്റ്. യാത്രികർക്ക് മികച്ച സേവനങ്ങളും പുതിയ യാത്രാനുഭവവും നൽകുന്നതിന് വേണ്ടി ഏറ്റവും പുതിയ സാങ്കേതിക വിദ്യയോട് കൂടിയ മികച്ച സൗകര്യങ്ങളുള്ള ബസുകളാണ് സർവ്വീസ് നടത്തുന്നത്. പ്രത്യേകം പരിശീലനം നൽകിയ ഡ്രൈവർ കം കണ്ടക്ടർമാരാണ് ഈ സർവ്വീസുകൾ നിയന്ത്രിക്കുന്നത്.
ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യ പ്രദമായ അന്തർ സംസ്ഥാന ദീർഘ ദൂര സർവ്വീസുകളാണ് സ്വിഫ്റ്റ് നടത്തുന്നത്. ലഗ്ഗേജ് വെക്കുന്നതിന് കൂടുതൽ ഇടവും, ഇവ കൈകാര്യം ചെയ്യുന്നതിന് സഹായം നൽകാനായി ക്രൂവിന്റെ സഹായവും ലഭിക്കും.
ഉദ്ഘാടന ചടങ്ങിൽ വാർഡ് കൗൺസിലർ ഹരികുമാർ സി., ഐ.ഒ.സി. എക്സിക്യൂട്ടീവ് ഡയറക്ടർ വി.സി. അശോകൻ, വി.ഇ. കൊമേഴ്സ്യൽ വെഹിക്കിൾസ് ലിമിറ്റഡ് (വോൾവോ) ബസ് ഡിവിഷൻ പ്രസിഡന്റ് ആകാശ് പാസ്സി, അശോക് ലൈലാന്റ് ലിമിറ്റഡ് ബസ്സ് ഹെഡ് കെ. മോഹൻ, കെ.എസ്.ആർ.ടി. ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. വിനോദ്, ടി.ഡി.എഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആർ. ശശിധരൻ, കെ.എസ്.ടി.ഇ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.




















